കാസർകോട്: വഖഫ് ബോർഡ് അംഗമായതിൽ സന്ത�" /> കാസർകോട്: വഖഫ് ബോർഡ് അംഗമായതിൽ സന്ത�"/>
കാസർകോട്: വഖഫ് ബോർഡ് അംഗമായതിൽ സന്തോഷമെന്ന് സമസ്‌ത മുശാവറ അംഗം ഉമർ ഫൈസി മുക്കം. വഖഫ് ബോർഡ് അംഗമായി ഉമർ ഫൈസി മുക്കത്തെ നാമനിർദേശം ചെയ്‌തതിന് പിന്നാലെ അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. തെരഞ്ഞെടുക്കപ്പെട്ടതിൽ സന്തോഷം. വഖഫ് ബോർഡിൽ അംഗമായിക്കൊണ്ട് ഭൂമി സംരക്ഷണത്തിനും ഭൂമികയ്യേറ്റങ്ങൾക്കുമെതിരെ നിലപാട് വ്യക്തമാക്കാനാണ് ശ്രമം. മുനമ്പം വിഷയത്തെ സംബന്ധിച്ച് ഇത് വഖഫ് ഭൂമിയാണ്. ഇത് സംരക്ഷിക്കാനുള്ള ശ്രമം നടത്തും എന്ന് പറഞ്ഞു. തുടർന്ന് കമ്മ്യൂണിസത്തെക്കുറിച്ചുള്ള പരാമർശത്തെ കുറിച്ചും അദ്ദേഹം പറഞ്ഞു. സിപിഎം നല്ല കാര്യം ചെയ്‌താൽ അതിനെ അനുകൂലിക്കും. അത് വലതുപക്ഷമാണെങ്കിലുമെന്നും അദ്ദേഹം വ്യക്തമാക്കി. പാണക്കാട് തങ്ങൾക്കെതിരെ താനൊന്നും പറഞ്ഞിട്ടില്ല. തങ്ങൾക്കെതിരെ പറഞ്ഞു എന്നത് മാധ്യമ സൃഷ്‌ടിയാണ് എന്നും ഉമർ ഫൈസി പറഞ്ഞു. സമസ്‌തയിൽ ലീഗ് വിരുദ്ധ പക്ഷക്കാരനായി ആരോപിക്കപ്പെടുന്നയാളാണ് ഉമർ ഫൈസി മുക്കം. എന്നാൽ കഴിഞ്ഞ ദിവസം നടന്ന സമസ്‌ത നൂറാം വാർഷിക ഉദ്ഘാടന സമ്മേളനത്തിൽ തനിക്കെതിരെയുള്ള ഈ ആരോപണത്തിൽ അദ്ദേഹം പ്രതികരണം നടത്തിയിരുന്നു. താൻ ലീഗ് വിരോധമുള്ള സഖാവാണെന്ന ആരോപണത്തിനാണ് അദ്ദേഹം മറുപടി നൽകിയത്. ഒരു മുഅമ്മിന്(വിശ്വാസി) സഖാവാക്കാൻ കഴിയില്ല എന്നായിരുന്നു ഉമർഫൈസിയുടെ പ്രതികരണം. പാണക്കാട് കുടുംബം തണലാണ്. മുസ്‌ലിങ്ങളെ നയിക്കുന്നത് പാണക്കാട് തങ്ങളാണെന്നും സാദിഖലി ശിഹാബ് തങ്ങൾ അടക്കം പങ്കെടുത്ത വേദിയിൽ അദ്ദേഹം പറഞ്ഞു. ഉമർ ഫൈസി മുക്കത്തെ കൂടാതെ അഡ്വ. എം കെ സക്കീറിനെ ചെയർമാനായും നാമനിർദേശം ചെയ്‌തു. സർക്കാർ പുറത്തിറക്കിയ നോമിനേഷൻ ലിസ്‌റ്റിൽ ഉമർ ഫൈസി മുക്കത്തിൻ്റേതടക്കം ഒൻപത് ആളുകളുടെ പേരാണുള്ളത്. കേന്ദ്ര നിയമത്തിലെ വിവാദ വ്യവസ്ഥകൾ കാരണം നീണ്ടുപോയ വഖഫ് ബോർഡിൻ്റെ പുനസംഘടനയാണിപ്പോൾ പൂർത്തിയാക്കിയിരിക്കുന്നത്. ഭേദഗതി ചെയ്‌ത കേന്ദ്ര വഖഫ് നിയമപ്രകാരമാണ് പുനസംഘടന.