ദില്ലിയിൽ ബംഗാൾ കടുവകളുടെ പൂണ്ടുവിളയാട്ടമായിരുന്നെങ്കിൽ രാജ്കോട്ടിൽ ഇന്ത്യൻ പുലിക്കുട്ടികൾ കണക്ക് സഹിതം തിരിച്ച് കൊടുത്തു. അന്തസോടെ പകരം വീട്ടുക എന്ന് പറഞ്ഞാൽ ഇതാണ്. ക്യാപ്റ്റൻ രോഹിത് ശർമയുടെ തോളിലേറി ഇന്ത്യ ജയമുറപ്പിച്ചു.
തുടർച്ചയായ രണ്ടാം ജയമെന്ന ബംഗ്ലാദേശിന്റെ മോഹങ്ങൾക്കാണ് ഹിറ്റ്മാൻ കൂച്ചുവിലങ്ങിട്ടത്. 43 പന്തില്‍ 85 റണ്‍സുമായി ഹിറ്റ്മാന്‍ മടങ്ങുമ്പോള്‍ തന്നെ ഇന്ത്യ വിജയതീരം കണ്ടിരുന്നു. തുടക്കത്തിൽ തന്നെ ആക്രമിച്ച് കളിച്ച രോഹിത് ഇന്ത്യയെ വിജയത്തേരിലേക്ക് നയിക്കുകയായിരുന്നു.
ടോസ് നേടിയ രോഹിത് ബംഗ്ലാദേശിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ബംഗ്ലാ നിരയെ വരിഞ്ഞു മുറുക്കാന്‍ വാഷിങ്ടണ്‍ സുന്ദര്‍ – യുസ്‌വേന്ദ്ര ചാഹല്‍ സഖ്യത്തിനായി. മത്സരത്തിനിടെ രോഹിത് ശർമ കലിപ്പൻ ഭാവം സ്വീകരിച്ചതും ക്യാമറക്കണ്ണുകൾ ഒപ്പിയെടുത്തു.
13 ആം ഓവറിലായിരുന്നു ആ നാടകീയ സംഭവം. യുസ്‌വേന്ദ്ര ചാഹല്‍ എറിഞ്ഞ ഓവറിലെ അവസാന പന്ത് നേരിടാനൊരുണ്ടുന്ന സൌമ്യ സർക്കാർ. ക്രീസില്‍ നിന്നിറങ്ങി ഷോട്ടിന് ശ്രമിച്ച സൌമ്യ സർക്കാറിനെ വിക്കറ്റിനു പിന്നിൽ നിന്ന റിഷഭ് പന്ത് അവസരം പാഴാക്കാതെ സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു